ഓണ്‍ലൈന്‍ വായ്പ എടുക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക ; നിങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

വായ്പകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ലഭിക്കും എന്നുള്ളത് കൊണ്ട് അത് എടുക്കുന്നവര്‍ ആണ് നമ്മളില്‍ പലരും. വായ്പ ലഭിക്കാന്‍ ഫോട്ടോ , ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ നമ്മള്‍ നല്‍കുകയും വേണം. ലോക് ഡൌണ്‍ സമയം ധാരാളം പേര്‍ക്ക് ഇത്തരത്തില്‍ വായ്പകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വായ്പ എടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. വായ്പ എടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായി പരാതി. കൊച്ചി സ്വദേശിയുടെ ആധാര്‍ കാര്‍ഡടക്കമാണ് പോണ്‍ വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ വായ്പകള്‍ക്കായി നല്‍കിയ രേഖകളാണ് പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ ഇതുവരെ 500 ലധികം പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ സൈബര്‍ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ വിഭാഗത്തിനായിട്ടില്ല. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യക്കാരെന്നാണ് പരാതിക്കാരോട് സൈബര്‍ വിഭാഗം സ്ഥിരം നല്‍കുന്ന മറുപടി. ആര്‍ ബി ഐയുടെ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൈബര്‍ വിഭാഗത്തിന്റെ നിഗമനം. എന്നാല്‍ സൈറ്റുകളുടെ ഉറവിടം കണ്ടെത്താനോ ഇതുനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനോ സൈബര്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും വലിയ ഒരു മാര്‍ക്കറ്റിലേക്ക് എത്തുകയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. 5000 രൂപ കൊടുക്കുമ്പോള്‍ ഏകദേശം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നുണ്ട്.

ലോണ്‍ ആവശ്യപ്പെടുന്ന ആപ്പുകളിലേക്ക് കടക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് പോണ്‍ സൈറ്റുകളിലേക്കും മറ്റ് ഡിജിറ്റല്‍ മാര്‍ക്കറ്റുകളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണ് ഇതിലൂടെ. ഈ സൈറ്റുകളുടെയൊക്കെ ഉടമസ്ഥത ആരാണെന്നതിലേക്ക് ചെന്നെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പല തരത്തിലുള്ള പരിമിതികളും ഈ കാര്യത്തില്‍ സൈബര്‍ സെല്‍ നേരിടുന്നുണ്ട്. അതുപോലെ തിരിച്ചടവ് മുടങ്ങിയാല്‍ വളരെ മോശമായ രീതിയിലാണ് ഈ വായ്പ നല്‍കുന്നവര്‍ പെരുമാറുന്നത്. അങ്ങനെയും ധാരാളം പരാതികള്‍ ഇപ്പോള്‍ സൈബര്‍ സെല്ലില്‍ ലഭിക്കുന്നുണ്ട്.