നഷ്ടക്കണക്കില്‍ ഒയോയും സ്വിഗ്ഗിയും

ഓയോ,സ്വിഗ്ഗി,മൊബിക്വിക് തുടങ്ങി എട്ടോളം ന്യൂജന്‍ കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം. കോവിഡ് മഹാമാരിക്ക് പുറമെ റഷ്യ- യുക്രൈന്‍ യുദ്ധഭീതിയും കൂടി കടന്നുവന്നതോടെയാണ് അതിന്റെ പ്രതിഫലനം ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്ന സ്ഥിതിയില്‍ എത്തിയത്. കോവിഡ് മഹാമാരിക്കാലത്താണ് ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ഓയോയുടെ സാമ്പത്തിക നിലവാരം ഇടിഞ്ഞത്. റിതേഷ് അഗര്‍വാള്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3943.84 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് ഓരോ മിനിറ്റിലും 76,077 രൂപ നഷ്ടമായത്.

എന്നാല്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് മഹാമാരിക്കാലത്ത് നിരവധി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടലുകളിലും മറ്റും പോയി ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിരവധി പേരാണ് സ്വിഗ്ഗിയെ ആശ്രയിച്ചത്. രാജ്യത്തുടനീളം മികച്ച പേരുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,314 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. ഓരോ മിനിറ്റിലും 25,347 രൂപ നഷ്ടമാണ് ഈ കാലയളവിലുണ്ടായത്. ഗുരുഗ്രാം ആസ്ഥാനമായുള്ള പേയ്‌മെന്റ് സര്‍വീസ് സ്റ്റാര്‍ട്ടപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 111.3 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതായത് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു മിനിറ്റില്‍ 2,147 രൂപയാണ് മൊബിക്വിക്കിന് നഷ്ടമുണ്ടായത്.

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളും സാമ്പത്തിക സേവനങ്ങളും പ്രദാനം ചെയ്യുന്ന പേടി എമ്മും നഷ്ടത്തിലായിരുന്നു. ഡിസംബര്‍ അവസാനത്തോടെ 778.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഈ കാലയളവില്‍ സ്റ്റാര്‍ട്ടപ്പിന് ഓരോ മിനിറ്റിലും 60,069 രൂപയാണ് നഷ്ടമായത്. നോയിഡ ആസ്ഥാനമായ രാജ്യത്തെ പ്രമുഖ ഇ.കൊമേഴ്സ് കമ്പനിയായ പേടിഎം 2010ല്‍ വിജയ് ശേഖര്‍ ശര്‍മ്മയാണ് സ്ഥാപിച്ചത്. ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസിബസാറിന്റെയും ക്രെഡിറ്റ് കംപാരിസന്‍ പോര്‍ട്ടലായ പൈസബസാറിന്റെയും മാതൃ സ്ഥാപനമായ പിബി ഫിന്‍ടെകിന് ഡിസംബര്‍ പാദത്തില്‍ 298 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ ഓരോ മിനിറ്റിലും 22,995 രൂപ കമ്പനിക്ക് നഷ്ടമാക്കി.

അതേസമയം ലാഭം ഉണ്ടാക്കിയ കമ്പനികളും ഉണ്ട്. ഡാറ്റാ അനലിറ്റിക്‌സ് രംഗത്തെ മുന്‍നിരയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ലാറ്റന്റ് വ്യൂ ഡിസംബര്‍ പാദത്തില്‍ 49.9 കോടി രൂപയുടെ ലാഭം നേടി. മൂന്ന് മാസ കാലയളവില്‍ സ്ഥാപനം മിനിറ്റിന് 3,852.6 രൂപ ലാഭം നേടി. സൗന്ദര്യം, ആരോഗ്യം, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും വില്‍ക്കുന്ന നൈക കമ്പനി 2012 ല്‍ ഫാല്‍ഗുനി നായരാണ് സ്ഥാപിച്ചത്. കഴിഞ്ഞ പാദത്തില്‍ നൈകയുടെ ലാഭം 27.9 കോടി രൂപ യാണ്. അതായത് ഓരോ മിനിറ്റിലും 2,152.8 രൂപയാണ് ലാഭമായി ലഭിച്ചത്. ഡിജിറ്റല്‍ മാപ്പ് ഡാറ്റ, ടെലിമാറ്റിക്‌സ് സേവനങ്ങള്‍, ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള SaaS, GIS AI സാങ്കേതികവിദ്യകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 18.5 കോടി രൂപ ലാഭം നേടി. ഇതിനര്‍ത്ഥം, ഈ കാലയളവില്‍ മാപ്പ്മൈഇന്ത്യക്ക് ഓരോ മിനിറ്റിലും 1429.2 രൂപയാണ് ലാഭം കിട്ടിയത്.