കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തില്‍; ആഗോള മരണസംഖ്യ 6 മില്യണ്‍

പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആഗോള മരണസംഖ്യ 6 മില്യനോളമാണ്. ഞായറാഴ്ച വൈകുന്നേരം ജോണ്‍ ഹോപ്കിന്‍സ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ്. 2020 മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ ഇത് വരെ 957000 മരിച്ചതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാലിഫോര്‍ണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം ടെക്‌സസ് (85835), ഫ്‌ലോറിഡ (70997), ന്യുയോര്‍ക്ക് (66940), ഇല്ലിനോയ്ഡ് (37108) ഏറ്റവും കുറഞ്ഞ മരണം ഉണ്ടായിട്ടുള്ളത് വെര്‍മോണ്ടില്‍ (598).

മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പാന്‍ഡമിക്കിന്റെ ഭീകരതയില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ലോകജനത കോവിഡില്‍ നിന്ന് രക്ഷ നേടുന്നതിന് ഉപയോഗിച്ച് തുടങ്ങിയ ഫേസ് മാസ്‌ക് ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു. ഭാഗികമായി തടസ്സപ്പെട്ടിരുന്ന യാത്രാ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു, രണ്ടു വര്‍ഷമായി നഷ്ടപ്പെട്ട മനുഷ്യബന്ധങ്ങള്‍ പുനസ്ഥാപിച്ചിരിക്കുന്നു.

ആഗോള തലത്തിലെ സ്ഥിതിയില്‍ നിന്നും ഒട്ടും ഭിന്നമല്ല അമേരിക്കയിലും. ട്രംപിന്റെ ഭരണകാലത്ത് ആരംഭിച്ച കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്നാരോപണത്തിന് വിധേയനായി അധികാരത്തില്‍ നിന്നും പുറത്ത് പോകേണ്ടി വന്നതിന് ശേഷം ഭരണമേറ്റെടുത്ത ബൈഡന്‍ ഭരണത്തിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടര്‍ന്നിരുന്നു. കോവിഡിന്റെ വാക്‌സിന്‍ കണ്ടെത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ട്രംപ് ഭരണകൂടത്തിന്റെ ഗുണകാംക്ഷികളായി മാറിയ ബൈഡന്‍ ഒടുവില്‍ കോവിഡിനെ വാക്‌സിനേഷനിലൂടെ നിയന്ത്രിച്ചു വിജയിക്കുകയും ചെയ്തു.