പ്രളയം തടയാന്‍ നടപടി വേണം : അഡ്വ. ഷോണ്‍ ജോര്‍ജ്

കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഷോണ്‍ ഹൈക്കോടതിയെ സമീപിച്ചത്. നിരന്തരമായി ഉണ്ടാകുന്ന പ്രളയങ്ങള്‍ മൂലം പല സ്ഥലങ്ങളിലും കല്ലും മണലും അടിഞ്ഞ് പുഴകള്‍ ഇല്ലാതായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കം പോലും വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. പലസ്ഥലങ്ങളിലും പുഴ ദിശ മാറി ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് മണല്‍ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് പറയുന്നില്ല. ഇനി മഴക്കാലം വരുവാന്‍ വെറും മൂന്നുമാസം മാത്രം ശേഷിക്കേ ഇപ്പോഴും തുടരുന്ന സര്‍ക്കാരിന്റെ ഉദാസീന നടപടിയില്‍ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഷോണ്‍ പറഞ്ഞു. ഹര്‍ജി പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ നിലപാട് അറിയിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 2018ലെ പ്രളയത്തിന് ശേഷം നാലുവര്‍ഷം കഴിഞ്ഞിട്ടും അതിന് മുഖ്യ കാരണമായ ഇടുക്കി ഡാം ഉള്‍പ്പെടെയുള്ള ഡാമുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നതിന് തെളിവാണിതെന്നും വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ സാധാരണക്കാരന്റെ ഏക ആശ്രയം കോടതികള്‍ മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.