ലോകോളേജ് അക്രമം , അപലപിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി . കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ ദിവസമാണ് ലോ കോളേജില്‍ കെ എസ് യു വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. എസ് എഫ് ഐയില്‍ നിന്ന് മുന്‍പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അന്നും നടപടികളുണ്ടായില്ലെന്നുമാണ് സഫീന ആരോപിക്കുന്നത്.

കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് 17 സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. കെഎസ്യു യൂണിറ്റ് പ്രസിഡന്റായ സഫ്ന യാക്കൂബിനെ ഒരു വനിതയെന്ന പരിഗണന പോലും നല്‍കാതെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്തതാണ് എസ്എഫ്ഐ ക്രിമിനല്‍ സംഘം ലോ കോളേജില്‍ കാട്ടിക്കൂട്ടിയതെന്നും കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റ്റി. യു.രാധാകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് ഇതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സ്ത്രീസുരക്ഷയ്ക്കും സ്വതന്ത്ര സംഘടനാപ്രവര്‍ത്തനത്തിനും വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരും. എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ച എസ്എഫ് ഐ നേതാക്കള്‍ക്ക് ഭരണകൂടം നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണ് മറ്റൊരു വനിതയെ അപമാനിക്കാനുള്ള ധൈര്യം ഉണ്ടായതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ എസ് യുവും യൂത്ത്‌കോണ്‍ഗ്രസും നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളികയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. ബാരിക്കേഡില്‍ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, റോജി എം ജോണ്‍ ,അന്‍വര്‍ സാദത്ത്, കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവര്‍ത്തകര്‍ പാളയത്ത് ഡിവൈഎഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കീറി. ഇത് തടയാന്‍ പൊലീസ് ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടു.