ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്

24 മണിക്കൂറിനിടെ വ്യത്യസ്തമായ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്. ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയും പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതിയെയുമാണ് വെടിവെച്ചു കൊന്നത്. മജ്ബത്തില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കേസിലെ പ്രതി രാജേഷ് മുണ്ട (38) കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. ഉദല്‍ഗുരി ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി ബലാത്സം?ഗം ചെയ്യപ്പെട്ടത്.

”ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍ച്ച് 10ന് ഞങ്ങള്‍ കേസെടുത്തിരുന്നു. ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ രാജേഷ് മുണ്ടയെ ചൊവ്വാഴ്ച ബൈഹാത ചാരിയാലിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് പിടികൂടി,” ”ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നത് തടയാന്‍ പൊലീസ് സംഘം വെടിയുതിര്‍ത്തു, അതില്‍ പ്രതിക്ക് പരിക്കേറ്റു. പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് അയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു” – അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

മറ്റൊരു സംഭവത്തില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ആദ്യം പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഇതോടെ പെണ്‍കുട്ടി സംഭവം വീട്ടില്‍ പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.