ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ചു ബംഗ്ലാദേശില്‍ അഞ്ച് മരണം

കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് ബംഗ്ലാദേശില്‍ അഞ്ച് പേര്‍ മരിച്ചു. തലസ്ഥാനമായ ധാക്കയ്ക്ക് സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബോട്ടില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായി ബംഗ്ലാദേശ് പൊലീസ് ഒദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോള്‍ സമീപത്തെ ബോട്ടിലുണ്ടായിരുന്നവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബോട്ട് ക്രമേണ വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. ജീവന്‍ രക്ഷിക്കാന്‍ ചില യാത്രക്കാര്‍ ബോട്ടില്‍ നിന്ന് നദിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്.

എം.വി. രൂപ്ഷി-9 എന്ന ചരക്കു കപ്പലാണ് എം.വി അഫ്സറുദ്ദീന്‍ എന്ന ബോട്ടില്‍ ഇടിച്ചത്.അപകടത്തില്‍ നിരവധിപേരെ കാണാതായതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ബോട്ട് പൂര്‍ണമായും വെള്ളത്തിനടിയിലായതിന് ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്. നിരവധിപേര്‍ നീന്തി രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം എന്താണ് അപകടത്തിന് കാരണമായത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.