മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്മെന്റില്‍ മാറ്റംവരുത്തി എന്ന് ആരോപണം

മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.’കെ റെയില്‍ നാളെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ബാധ്യതയായി മാറാനാണ് പോകുന്നത്. കേരളം ടു കേരളം എന്ന നിലയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മിച്ചാല്‍ ഇന്ത്യന്‍ റെയില്‍ വേ ഉപയോഗിക്കുന്ന എത്ര ശതമാനം ജനങ്ങള്‍ക്ക് അത് ഉപകാരപ്പെടും? എത്രയും വേഗം പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത് എന്നും തിരുവഞ്ചൂര്‍ പറയുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവന്ന് കഴിയുമ്പോള്‍ കെ റെയിലിനെ പറ്റി സംസാരിക്കാന്‍ പോലും ഭരണപക്ഷത്തുനിന്ന് ആളുണ്ടാകില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനൊന്നും പ്രതിപക്ഷത്തിന് പ്ലാനില്ല. അതിനര്‍ത്ഥം ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കും എന്നല്ല. അതേസമയം ആരോപണം പുറത്തു വന്നതിനു പിന്നാലെ സില്‍വര്‍ ലൈനിനായി വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാന്‍ പ്രസ്താവിച്ചു. സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ തന്റെ വീടുവന്നാല്‍ പൂര്‍ണമനസോടെ വിട്ട് നല്‍കുമെന്നും മന്ത്രി പറയുന്നു.