നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പിയുടെ പിന്നാലെ ശാസ്ത്ര ലോകം ; തുറക്കാന്‍ ഭയന്ന് ശാസ്ത്രജ്ഞര്‍

155 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പി തുറക്കാന്‍ ഭയന്ന് ശാസ്ത്ര ലോകം. 1867 ല്‍ ജര്‍മനിയിലെ സ്പെയറിന് സമീപം, ഇന്ന് റിനേലന്‍ഡ്-പാലറ്റൈനേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്ന് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ ധനികന്റെ ശവകൂടീരത്തില്‍ നിന്നാണ് ഈ കുപ്പി കിട്ടിയത് . അതായത് 325-350 എ.ഡി കാലഘട്ടത്തില്‍. ‘സ്പെയര്‍ വൈന്‍ ബോട്ടില്‍’ എന്നാണ് പേര് കുപ്പിക്ക് നല്‍കിയ പേര് . പക്ഷേ പേരില്‍ മാത്രമേ ‘വീഞ്ഞ് ‘ ഉള്ളു. ഈ കുപ്പി ഇതുവരെ തുറക്കുകയോ, ഇതില്‍ എന്താണെന്ന് സ്ഥിരീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. കുപ്പി തുറക്കണോ വേണ്ടയോ എന്നുള്ള ചര്‍ച്ചയിലാണ് ശാസ്ത്രലോകം. കുപ്പിയില്‍ എന്താണ് എന്നത് സംബന്ധിച്ച് നിഗമനങ്ങള്‍ മാത്രമാണ് ഇപ്പോളും ഉള്ളത്.

ശവകുടീരത്തില്‍ രണ്ട് സാര്‍കോഫാഗികളാണ് കണ്ടെത്തിയത്. റോമന്‍ ശവകുടീരങ്ങളില്‍ മൃതദേഹം അടക്കുന്ന കല്ലുകൊണ്ടുള്ള ശവപ്പെട്ടിയാണ് സാര്‍കോഫഗസ്. ഇതില്‍ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കും. ഒരു പുരുഷന്റേയും, സ്ത്രീയുടേയും സാര്‍ക്കോഫാഗികളാണ് കണ്ടെത്തിയത്. പുരുഷന്റെ സാര്‍ക്കോഫാഗസില്‍ നിന്ന് പത്ത് പാത്രങ്ങളും, സ്ത്രീയുടെ സാര്‍ക്കോഫാഗസില്‍ നിന്ന് ആറ് ചില്ല് കുപ്പികളും കണ്ടെത്തി. ഇതില്‍ ഒരു കുപ്പില്‍ മാത്രമാണ് ദ്രാവകം കണ്ടെത്തിയത്. ബാക്കി അഞ്ച് കുപ്പികളും കാലിയായിരുന്നു. 325-350 എ.ഡി കാലഘട്ടത്തിലെ കുപ്പിയാണ് കണ്ടെത്തിയിരിക്കുന്നത് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. 1.5 ലിറ്ററിന്റെ ഈ കുപ്പിയുടെ കഴുത്തിന് സമീപത്തായി ഡോള്‍ഫിനുകളെ അനുസ്മരിപ്പിക്കുന്ന ചെറിയ പിടികളുമുണ്ടായിരുന്നു.

കുപ്പിയുടെ താഴ്ഭാഗത്തുള്ള ദ്രാവകം ക്ലിയറും, മുകളിലേക്ക് റോസിന്റേതിന് സമാനമായ മിശ്രിതവുമായിരുന്നു. ഈ മിശ്രിതമെന്തെന്ന് പരിശോധിക്കണമെന്നായി ഒരു വിഭാഗം. എന്നാല്‍ മറ്റൊരു വിഭാഗം ഈ ആശയത്തെ ശക്തിയുക്തം എതിര്‍ത്തു. കുപ്പിയിലെ ദ്രാവകം വീഞ്ഞായിരിക്കാം എന്നാണ് നിഗമനം. പക്ഷേ ഈ ദ്രാവകം വീഞ്ഞല്ലെങ്കിലോ ? അന്തരീക്ഷവുമായി ഈ ദ്രാവകത്തിന് സമ്പര്‍ക്കമുണ്ടായാല്‍ മറ്റെന്തെങ്കിലും രാസപ്രവര്‍ത്തനം സംഭവിക്കുമോ ? തുടങ്ങി നൂറ് കണക്കിന് സംശയങ്ങളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരുടെയുള്ളില്‍. അതുകൊണ്ട് തന്നെ പാലറ്റൈനേറ്റ് ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിന്റെ ടവര്‍ റൂമില്‍ ഇന്നും തുറക്കാതെ വച്ചിരിക്കുകയാണ് ഈ കുപ്പി. കുപ്പിയിലുള്ളത് വീഞ്ഞ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ വീഞ്ഞ് കുപ്പിയായും ‘സ്പെയര്‍ വൈന്‍ ബോട്ടില്‍’ അറിയപ്പെടുന്നു.