നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; മരണം ഭാര്യയെയും കുഞ്ഞിനെയും തേടി നടന്ന സമയം

വീട് വിട്ട് ഇറങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. വീട്ടില്‍ നിന്നും കാണാതെയായ ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ജീപ്പ് ഓടിക്കുന്നതിനിടെ മുസ്തഫ വഴിയരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മുസ്തഫയെ സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ മരണവും സംഭവിച്ചിരുന്നു. പക്ഷാഘാതമാണ് മരണകാരണമെന്നാണ് വിവരം. മനോദൗര്‍ബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്.തുടര്‍ന്ന് അതുവഴി പോയ നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം നടിയോ പൊലീസോ അറഞ്ഞില്ല. ജീപ്പില്‍ രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ഭാര്യയേയും കുഞ്ഞിനേയും തേടി നടക്കുന്നതിനിടെയാണ് മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഡ്രൈവിംഗ് അറിയാതിരുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാനായില്ല. ഈ സമയം ഇതുവഴി വന്ന നടി സുരഭി ലക്ഷ്മിയാണ് ഇവരെ സഹായിച്ചത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണ് മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തുപോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് പകല്‍ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനത്തില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി.