ആദ്യരാത്രി ഭയം ; നവവരന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാര്‍ ആണ് (32) ജീവനൊടുക്കിയത്. ഇയാളുടെയും ഗുണ്ടൂര്‍ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രില്‍ 11നായിരുന്നു. തുടര്‍ന്ന് അവരുടെ ആചാര പ്രകാരം 16ന് ആദ്യരാത്രിയും വിവാഹ ആഘോഷവും നടത്താന്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു തീരുമാനിക്കുകയും ചെയ്തു. 12ന് വരനും സംഘവും ഗുണ്ടൂരിലേക്ക് പോകാനും തയാറെടുത്തു. ഗുണ്ടൂരിലെത്തിയ കിരണ്‍ കുമാര്‍ ഇപ്പോള്‍ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

എന്നാല്‍ വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടര്‍ന്ന് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അവര്‍ തെന്നാലിയിലെത്തുകയും ചെയ്തു. യുവാവിനെ കാണാനില്ലെന്ന് പൊലീസിനെയും അറിയിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞു കൃഷ്ണ നദിയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് തടേപ്പള്ളി പൊലീസ് അറിയിക്കുകയായിരുന്നു. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കിരണിന്റെ മാതാപിതാക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.അപ്പോഴാണ് ആത്മഹത്യക്ക് പിന്നിലുള്ള കാരണം ലോകം അറിയുന്നത്. മകന്‍ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും ഇത് കാരണം കനത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്നും ‘അമ്മ പറഞ്ഞു. സുഹൃത്തുക്കള്‍ ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. ലൈംഗിക കാര്യങ്ങളില്‍ ഉള്ള അറിവില്ലായ്മ ആണ് ഇതിനു പിന്നില്‍ എന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ആദ്യ രാത്രി പരാജയമായാല്‍ ജീവിതം തന്നെ നശിച്ചു എന്ന ചിന്തയാണ് ഇപ്പോഴുള്ള യുവാക്കളിലും ഉള്ളത്.