കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലാഭമോ ? പത്തു ദിവസം കൊണ്ട് മാത്രം നഷ്ടം അമ്പതു ലക്ഷത്തിലേറെ എന്ന് വി ടി ബല്‍റാം

ആദ്യ ഓട്ടം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് ബസ് ലാഭകരമായി ഓടുന്ന വാര്‍ത്തകളാണ് ഇന്നലെ മുതല്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പോയ റൂട്ടുകളില്‍ എല്ലാം അപകടത്തില്‍ പെട്ട സര്‍വീസിനെ പറ്റിയുള്ള വാര്‍ത്തകള്‍ നല്‍കി വന്നിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ ലാഭകണക്ക് പാടി പുകഴ്ത്തുകയാണ്. പത്തു ദിവസം കൊണ്ട് 61 ലക്ഷം രൂപ ബസ് വരുമാനം നേടി എന്നാണ് ഇപ്പോള്‍ വാര്‍ത്ത പ്രചരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ നൂറെണ്ണത്തിന്റെ രജിസ്ട്രേഷനും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

എന്നാല്‍ പത്തു ദിവസം കൊണ്ട് അമ്പതു ലക്ഷത്തിലേറെ നഷ്ടമാണ് ബസ് കൊണ്ട് ഉണ്ടായത് എന്ന ആരോപണം ഉന്നയിച്ചിരിക്കുയാണ് യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ബല്‍റാം കണക്ക് സഹിതം പുറത്തു വിട്ടത്. ‘സ്വിഫ്റ്റ് ബസ്സുകളുടെ ആദ്യ ദിവസങ്ങളിലെ അപകട വാര്‍ത്തകളേത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്കെതിരെയും പ്രത്യേകിച്ചും ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും വളരെ രൂക്ഷമായ രീതിയില്‍ സിപിഎമ്മുകാര്‍ സൈബറാക്രമണം അഴിച്ചുവിട്ടിരുന്നു. അതില്‍ ഭയന്നിട്ടാണോ എന്നറിയില്ല, ഇപ്പോള്‍ ഒന്നു രണ്ട് ദിവസമായി സ്വിഫ്റ്റ് വാഴ്ത്തുകളാണ് എല്ലാ മാധ്യമങ്ങളിലും. ആദ്യ വാര്‍ത്തകള്‍ ഏകപക്ഷീയമായ നെഗറ്റീവ് സ്വഭാവത്തിന്റെ പേരിലാണ് ശ്രദ്ധേയമായിരുന്നതെങ്കില്‍ ഇപ്പോള്‍ പോസിറ്റിവിറ്റി കുത്തിനിറക്കാനുള്ള ഏകപക്ഷീയ പിആര്‍ പ്രചരണമായി സ്വിഫ്റ്റ് വാര്‍ത്തകള്‍ മാറുകയാണ്’ എന്ന് ബല്‍റാം കുറിക്കുന്നു.

10 ദിവസം കൊണ്ട് സ്വിഫ്റ്റ് ’61 ലക്ഷം വരുമാനം’ ഉണ്ടാക്കി എന്നാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം സന്തോഷം തോന്നും. എന്നാല്‍ ഉള്ളിലേക്ക് കടന്നാലാണ് ഈ 61 ലക്ഷം എന്നത് ലാഭമല്ല, കേവലം ടിക്കറ്റ് കളക്ഷനാണ് എന്ന് മനസ്സിലാവുന്നത്. അപ്പോള്‍ ചെലവെത്രയാണ്? മൊത്തത്തില്‍ ഈ പരിപാടി ലാഭമോ നഷ്ടമോ? അതിനേക്കുറിച്ചൊന്നും വാര്‍ത്തകളില്‍ യാതൊരു സൂചനയുമില്ല. മാധ്യമങ്ങള്‍ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് പകരം പിആര്‍ ഏജന്‍സികളായി മാറിയാലുണ്ടാവുന്ന അവസ്ഥ ഇതാണ്. ലഭ്യമായ കണക്കുകളും അനുമാനങ്ങളും വെച്ച് നമുക്ക് സ്വിഫ്റ്റിന്റെ പ്രവര്‍ത്തനത്തെ ഒന്ന് വിലയിരുത്തി നോക്കാം. വാര്‍ത്തയില്‍ പറഞ്ഞ പോലെ ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 61 ലക്ഷം രൂപ. 30 ബസ്സുകളുണ്ടെന്ന് കാണുന്നു. ഇവ ആകെ ഓടി പൂര്‍ത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ് എന്നും വാര്‍ത്തയിലുണ്ട്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷന്‍.

ഇനി വാര്‍ത്തയില്‍ പറയാത്ത ചെലവിന്റെ കണക്കുകള്‍ ഒന്ന് അനുമാനിക്കാം. ഇത്തരം ബസുകള്‍ക്ക് 4km ല്‍ താഴെ മാത്രമേ മൈലേജ് ലഭിക്കാന്‍ സാധ്യതയുള്ളൂ. എസി ഒക്കെ ഉണ്ടെങ്കില്‍ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റര്‍ ഓടാന്‍ ഏതാണ്ട് 32,000 ലിറ്റര്‍ ഡീസല്‍ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാല്‍ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ട് എന്നു കാണാം.

ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്. ഒരു ബസിന് ശരാശരി 15 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ട് എന്നാണ് കണക്ക്. വേണ്ട, 10 ജീവനക്കാര്‍ എന്ന് കണക്ക് വക്കാം. അപ്പോള്‍ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാര്‍. ഇവര്‍ക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപയായി കണക്കാക്കാം. (യഥാര്‍ത്ഥത്തില്‍ പലരുടേയും ശമ്പളം ഇതിന്റെ ഇരട്ടിയിലധികമാണ്). അതായത് 300 പേര്‍ക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം. വണ്ടികളുടെ തേയ്മാനവും ടാക്‌സ്, ഇന്‍ഷുറന്‍സ് ഒന്നും പരിഗണിക്കാതെ കേവലം ഡീസല്‍, ശമ്പളച്ചെലവ് പരിഗണിച്ചാല്‍ത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകള്‍ എല്ലാം പരിഗണിച്ചാല്‍ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല. അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാര്‍ത്ഥ നഷ്ടം 50 ലക്ഷത്തോളവും എന്നും ബല്‍റാം പറയുന്നു.

പോസ്റ്റ് ലിങ്ക് :