ട്വിറ്റര്‍ സ്വന്തമാക്കി ഇയോണ്‍ മസ്‌ക്ക് ; വില വെറും 3.35 ലക്ഷം കോടി

‘ give him an offer he can’t refuse’ ഗോഡ്ഫാദര്‍ എന്ന വിശ്വ വിഖ്യാത ഹോളിവുഡ് സിനിമയിലെ വളരെ പ്രചാരമുള്ള ഒരു ഡയലോഗ് ആണ് ഇത്. ലോക കോടീശ്വരന്‍ ഇയോണ്‍ മസ്‌ക്ക് ട്വിറ്റര്‍ സ്വന്തമാക്കാന്‍ തിരഞ്ഞെടുത്ത വഴിയും ഇത് തന്നെയായിരുന്നു. 43 ബില്യന്‍ ഡോളറാണ് (മൂന്ന് ലക്ഷം കോടി രൂപ) കമ്പനി സ്വന്തമാക്കാന്‍ ട്വിറ്ററിന് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ 44 ബില്യണ്‍ ഡോളറിനാണ്(3.35 കോടി ലക്ഷം രൂപ) കരാര്‍ ഒപ്പിട്ടത്. ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലേക്ക് മാറുന്നതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും.

അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നായിരുന്നു മസ്‌കിന്റെ നിലപാട്. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍’- കരാര്‍ പ്രഖ്യാപിച്ച് മസ്‌ക് പ്രസ്താവനയില്‍ പറഞ്ഞു.
ട്വിറ്ററില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വേണോ എന്ന ചോദ്യം സഹിതം ബോര്‍ഡിലെത്തിയാല്‍ ചെയ്യേണ്ട പല പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചും മസ്‌ക് വോട്ടെടുപ്പ് നടത്തിയിരുന്നു.

പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ആക്കി വിശ്വാസം വര്‍ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നതായി മസ്‌ക് പറഞ്ഞു.
ട്വിറ്ററില്‍ ഏറ്റവും കൂടുതലാളുകള്‍ ഫോളോ ചെയ്യുന്ന ഹാന്‍ഡിലുകളില്‍ ഒന്നു കൂടിയാണ് ഇലോണ്‍ മസ്‌കിന്റേത്. 80 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മസ്‌കിന് ട്വിറ്ററില്‍ ഉള്ളത്. ട്വിറ്റര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ കുറച്ചു നാളുകളായി മസ്‌ക് ശ്രമം തുടങ്ങിയിട്ട്. ഓഹരികള്‍ സ്വന്തമാക്കിയ സമയം മസ്‌ക് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാന്‍ മസ്‌ക് വിസമ്മതിച്ചതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ അറിയിച്ചതോടെ ഈ സാധ്യത അവസാനിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ലയുടെ സിഇഒയുമാണ് ഇലോണ്‍ മസ്‌ക്. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 292 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് 36 ബില്യണ്‍ ഡോളര്‍ കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തത്. മുമ്പ് ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന ആമസോണ്‍ സിഇഒ ജെഫ് ബെസോസിനേക്കാള്‍ 100 ബില്യണ്‍ ഡോളര്‍ കൂടുതലാണ് നിലവില്‍ മസ്‌കിന്റെ ആസ്തി.