നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചത്. കേസില്‍ അറസ്റ്റിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് സൂചന. അതേസമയം വിജയ് ബാബു ഇപ്പോള്‍ നാട്ടിലുണ്ടോ എന്നത് സംബന്ധിച്ച് പോലീസിന് സൂചനകള്‍ ഒന്നും ഇല്ല. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസിന്റെ വിശദ വിവരങ്ങള്‍ പോലീസ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. നടനായി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്. 1983 ല്‍ സൂര്യന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.