വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പീഡന ആരോപണ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍. കൊച്ചി സിറ്റി പൊലീസാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കി. വിജയ് ബാബു വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ പേര് ഫെയ്‌സ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോലീസ് പോകുന്നത്. വിജയ് ബാബുവിന്റെ വിജയ് ബാബുവിന്റെ ഫ്‌ലാറ്റിലും പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.

പീഡന പരാതിക്ക് പിന്നാലെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദുബായിലാണെന്നും സൂചനയുണ്ട്. അതേസമയം, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.