പ്രവാസി മലയാളി സലാലയില്‍ വെടിയേറ്റ് മരിച്ചു

സലാലയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീന്‍ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിന് ശേഷം ഇവിടെ എത്തിയ മറ്റൊരാളാണ് അദ്ദേഹത്തെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മുപ്പതു വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്റ, അഫ്സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.സംഭവത്തെ തുടര്‍ന്ന് ഈ പള്ളിയില്‍ നമസ്‌കാരം നിര്‍ത്തിവെച്ചിട്ടുണ്ട്.