ഈരാറ്റുപേട്ട – വാഗമണ്‍ റോഡ്: മന്ത്രി നേരിട്ട് ഇടപെടണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും വ്യാപകമായ ക്രമക്കേടുകളാണ് ആരോപിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണത്തില്‍ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് കത്ത് അയച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ 24 കിലോമീറ്ററില്‍ 21 കിലോമീറ്ററും കടന്നുപോകുന്നത് പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമായ തീക്കോയി പഞ്ചായത്തിലൂടെയാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡ് നവീകരണത്തിന് കിഫ്ബി ധന സഹായത്തോടെ 67 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു എങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലും,കോടതി വ്യവഹാരങ്ങളിലും മനപ്പൂര്‍വം കാലതാമസം സൃഷ്ടിക്കാനുള്ള ചില രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് പദ്ധതി വൈകാന്‍ കാരണമായത്.

ഈ സാഹചര്യത്തിലാണ് റോഡ് നവീകരണത്തിനായി 19.90 കോടി രൂപ അനുവദിച്ചത്. നിലവില്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പ്രകാരം അല്ല റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നത്. 5 സെന്റീമീറ്റര്‍ കനത്തില്‍ ബി.എം ടാറിങ് നടത്തണം എന്നിരിക്കെ പല സ്ഥലങ്ങളിലും ഇത് മൂന്നു സെന്റീമീറ്റര്‍ കനത്തില്‍ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ പൊതു പ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് ബഹുമാനപ്പെട്ട മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും റോഡ് നിര്‍മ്മാണം എങ്ങനെയെങ്കിലും പൂര്‍ത്തിയാകട്ടെ എന്ന് കരുതി കണ്ണടയ്ക്കുന്ന സാഹചര്യമാണ് ഈ മേഖലയിലെ മുഴുവന്‍ പൊതു പ്രവര്‍ത്തകരും ചെയ്യുന്നത്.ജൂണ്‍ മാസത്തോടെ കാലവര്‍ഷം ആരംഭിക്കും എന്നിരിക്കെ അതിനു മുന്നോടിയായി തന്നെ വാഗമണ്‍ വരെ ബി.എം ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഷോണ്‍ കത്തില്‍ ആവശ്യപ്പെട്ടു.