ദമ്പതികളെ കൊന്ന് ഫാം ഹൗസില്‍ കുഴിച്ചുമൂടി , കോടികളുടെ ആഭരണം കവര്‍ന്നു ; പ്രതികള്‍ പിടിയില്‍
ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന ശേഷം കോടികളുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂര്‍ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലെ ഡ്രൈവര്‍ ആണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം എട്ട് കിലോഗ്രാം സ്വര്‍ണവും അന്‍പത് കിലോഗ്രാം വെള്ളിയും കവര്‍ന്ന ഡ്രൈവറും സഹായിയും തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. ചെന്നൈ മൈലാപ്പൂര്‍ ദ്വാരക കോളനിയിലെ താമസിക്കുന്ന ഓഡിറ്ററും സോഫ്റ്റ്വെയര്‍ സ്ഥാപന ഉടമയുമാണ് ശ്രീകാന്ത്. ഇരുവരേയും തലക്കടിച്ചു കൊന്ന് ഇവരുടെ തന്നെ ഫാംഹൗസില്‍ കുഴിച്ചുമൂടിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിയായ ഡ്രൈവറും കൂട്ടാളിയും രക്ഷപ്പെട്ടത്.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കൊലപാതകം നടന്ന് അഞ്ചുമണിക്കൂറിനുള്ളില്‍ ഡ്രൈവര്‍ മദന്‍ ലാല്‍ കിഷന്‍, ഇയാളുടെ സുഹൃത്ത് ഡാര്‍ജിലിങ് സ്വദേശി രവിറായ് എന്നിവര്‍ പിടിയിലായി. ശ്രീകാന്തും അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്നു മടങ്ങിയെത്തിയത്. പുലര്‍ച്ചെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ഇരുവരെയും ഡ്രൈവര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. നാട്ടിലെത്തിയതിന് ശേഷം രണ്ടുപേരുടേയും ഫോണുകള്‍ സ്വിച്ച് ഓഫായതിനെ തുടര്‍ന്ന് മകള്‍ അഡയാറിലുള്ള ബന്ധുവിനെ വിവരമറിയിച്ചു. ഇന്നു പുലര്‍ച്ചെ പൊലീസിനെ കൂട്ടി ബന്ധുവെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഡ്രൈവറും കാറും വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍പരിശോധിച്ചപ്പോള്‍ ഡ്രൈവറും മറ്റൊരാളും ചേര്‍ന്ന് ദമ്പതികകളെ കാറിലേക്ക് എടുത്ത് കയറ്റുന്നതു കണ്ടതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് സൈബര്‍ പൊലീസ്‌നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
ചെന്നൈ കൊല്‍ക്കത്ത ഹൈവേയിലെ ടോള്‍ ബൂത്തുകളിലെ ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ആന്ധ്രാപ്രദേശിലേക്ക് കടന്നതായി കണ്ടെത്തി. ഉടന്‍ ആന്ധ്ര പൊലീസിനു വിവരം കൈമാറി. ഓങ്കോളിനു സമീപം കാറ്തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.. തലക്കടിച്ചു കൊന്നതിനു ശേഷം ശവശരീരങ്ങള്‍ ഇ.സി.ആര്‍ റോഡിലെ ഫാം ഹൗസില്‍ കുഴിച്ചുമൂടിയെന്ന് ഇരുവരും സമ്മതിച്ചു. തുടര്‍ന്ന് ഫാം ഹൗസില്‍ നിന്നുംമൃതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലു കോടി രൂപ വിലവരുന്ന എട്ട് കിലോഗ്രാമോളം സ്വര്‍ണം, 50 കിലോഗ്രാം വെള്ളി, എന്നിവയും ഇന്നോവ കാറുമായിട്ടാണു മദന്‍ ലാല്‍ കിഷനും കൂട്ടാളിയും രക്ഷപെടാന്‍ശ്രമിച്ചത്. കൊല്‍ക്കത്തയിലെത്തിയതിനു ശേഷം നേപ്പാളിലേക്കു കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. 11 കൊല്ലമായി ശ്രീകാന്തിന്റെ വീട്ടിലെ ഡ്രൈവറും സഹായിയുമായിരുന്നു ഇയാള്‍.