ഷവര്‍മ വിവാദം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടു മന്ത്രി രാജിവെക്കണം എന്ന് നടി ശ്രിയാ രമേഷ്

കാസര്‍ഗോഡ് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനു എതിരെ നടി ശ്രിയാ രമേഷ്. ഷവര്‍മയല്ല മറിച്ച് മായം കലര്‍ത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാര്‍ഥ വില്ലന്‍ എന്ന് നടി ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തില്‍ കേരളത്തില്‍ ഷവര്‍മയുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടി നടി തന്നെ പങ്കുവച്ച മറ്റൊരു കുറിപ്പും ഇതോടൊപ്പം ചേര്‍ത്തു. ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിച്ച് വരുമ്പോള്‍ കാര്യക്ഷമമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ എന്നും ശ്രീയ ചോദിക്കുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീര്‍ച്ചയായും ക്രമക്കേടുകള്‍ക്ക് കൈക്കൂലിയും വാങ്ങുവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുവാന്‍ ആകില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പില്‍ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കില്‍ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുവാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുകയും കടകള്‍ കര്‍ശനമായ പരിശോധനയും നിയമ ലംഘകര്‍ക്ക് പിഴയും നല്‍കിക്കൊണ്ട് മാത്രമേ മനുഷ്യര്‍ക്ക് ധൈര്യമായി ഷവര്‍മ ഉള്‍പ്പെടെ ഉള്ള ഭക്ഷണങ്ങള്‍ ജീവഭയം ഇല്ലാതെ കഴിക്കുവാന്‍ പറ്റുവെന്നും ശ്രീയ കുറിച്ചു.