വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം ; എസ് പി സോജനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

വിവാദമായ വാളയാര്‍ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന എംജെ സോമനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്ന് പാലക്കാട് പോക്‌സോ കോടതി. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാന്‍ പോക്‌സോ കോടതി ഉത്തവിട്ടത്. വാളയാര്‍ പീഡന കേസില്‍ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു എംജെ സോജന്റെ വിവാദ പരാമര്‍ശം. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസില്‍ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതില്‍ സംശയമില്ലെന്നും സോജന്‍ പറഞ്ഞു.

കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയില്‍ കേള്‍ക്കാം. മറ്റ് കാര്യങ്ങളൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന രീതിയിലായിരുന്നു എം ജെ സോജന്റെ പ്രതികരണം. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്ന എന്ന മട്ടില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചിരുന്നുവെന്നാണ് അമ്മ പരാതിയില്‍ പറയുന്നത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്‌ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി എം ജെ സോജന് നല്‍കി. പിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. വാളയാര്‍ എസ്‌ഐ പി സി ചാക്കോയ്ക്ക് സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സഹോദരിമാരുടെ മരണം ആത്മഹത്യയെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞത്. 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി വന്നു.

മൂന്നാം പ്രതിയെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ മറ്റു രണ്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. പിന്നാലെ വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. കേസില്‍ ആദ്യം മുതല്‍ക്ക് തന്നെ പോലീസ് ആരെയോ സംരക്ഷിക്കാന്‍ ഉള്ള തിടുക്കം കാട്ടിയിരുന്നതായി വ്യക്തമാണ്. സര്‍ക്കാരിനും കേസില്‍ വല്യ താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം.