പി സി ജോര്‍ജ് ജയിലില്‍ തുടരും ; ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി

വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍, വിദ്വേഷ പ്രസംഗത്തില്‍ ഒരാളെ കസ്റ്റഡിയില്‍ വെച്ച് എന്താണ് പോലീസിന് ചെയ്യാന്‍ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോര്‍ഡുകള്‍ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. പൊലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മതവിദ്വേഷ പ്രസം?ഗ കേസില്‍ അറസ്റ്റ് ചെയ്ത പി.സി.ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിനുമുന്നോടിയായി ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോര്‍ജ്, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോര്‍ജ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിനെതിരെ നേരത്തെ ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്.