ലൈംഗികത്തൊഴില്‍ നിയമപരം ; ചരിത്രവിധിയുമായി സുപ്രീംകോടതി

രാജ്യത്തെ ലൈംഗിക തൊഴില്‍ സംബന്ധിച്ച് ചരിത്ര വിധിയുമായി സുപ്രീം കോടതി.വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ആറ് നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികള്‍ക്കും നിയമത്തിന്റെ തുല്യ സംരക്ഷണത്തിനുള്ള അര്‍ഹതയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം. ലൈംഗികത്തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാല്‍ ഇടപെടുന്നതില്‍ നിന്നോ ക്രിമിനല്‍ നടപടിയെടുക്കുന്നതില്‍ നിന്നോ പൊലീസ് വിട്ടുനില്‍ക്കണം.

തൊഴില്‍ എന്തുതന്നെയായാലും, ഈ രാജ്യത്തുള്ള ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനൊപ്പം തന്നെ ലൈംഗിക തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയോ, കുറ്റം സ്ഥാപിക്കുകയോ, ശല്യം ചെയ്യുകയോ, വേശ്യാലയത്തിലെ റെയിഡിലേയോ മറ്റോ ഇരയാക്കി ചിത്രീകരിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതിന്റെ പേരില്‍ അവരുടെ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യന്റെ മാന്യതയുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നു.