ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച സംഭവം വ്യാജം

തൃശൂരില്‍ വാനിലെത്തിയ സംഘം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച ശേഷം മുടി മുറിച്ചു എന്ന സംഭവം വ്യാജം എന്ന് പോലീസ്. തൃശൂര്‍ ചാലക്കുടി മേലൂരില്‍ ആണ് ഇന്ന് രാവിലെ സൈക്കിളില്‍ യാത്ര ചെയ്യവേ വാനിലെത്തിയ സംഘം വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തു എന്ന പരാതി ഉയര്‍ന്നത്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്.

പോലീസ് പറയുന്നത് : പെണ്‍കുട്ടിക്ക് മുടി മുറിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വീട്ടില്‍ നിന്ന് വഴക്കുപറയുമെന്ന പേടിയുമുണ്ടായി. ഇത് സഹപാഠിയുമായി ചര്‍ച്ച ചെയ്ത ശേഷം ആസുത്രണം ചെയ്ത പദ്ധതിയാണ് വ്യാജമര്‍ദനവും മുഖംമൂടിക്കഥയും. മുടി മുറിച്ച ശേഷം അത് വഴിയില്‍ കൊണ്ടിടുകയായിരുന്നു. പരിക്ക് പറ്റിയെന്ന് തോന്നിപ്പിക്കാന്‍ ചായവും തേച്ചു. നല്ല മനോഹരമായി ബോബ് ചെയ്ത പോലെയാണ് മുടി മുറിച്ചിരിക്കുന്നത്. ബലം പ്രയോഗിച്ച് മുറിച്ചതാണെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. സംശയം തോന്നിയപ്പോള്‍ രണ്ട് കുട്ടികളേയും പ്രത്യേകമിരുത്തി ചോദിച്ചപ്പോഴാണ് യഥാര്‍ഥസംഭവം പുറത്തായത്.