23 വര്‍ഷം കുട്ടികളെ പഠിപ്പിച്ച അവാര്‍ഡ് വാങ്ങിയ അധ്യാപിക ഇപ്പോള്‍ സ്‌കൂളിലെ തൂപ്പുകാരി

23 വര്‍ഷം കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിച്ച അധ്യാപിക മറ്റൊരു സ്‌കൂളിലെ തൂപ്പുകാരിയായി മാറിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തില്‍ ആയിരുന്ന ഉഷാകുമാരിക്ക് പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നിയമനം കിട്ടിയത്. തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നും ഇല്ലെന്ന് 54കാരിയായ ഉഷാകുമാരി ടീച്ചര്‍ പറയുന്നു. എന്നാല്‍ ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ അവര്‍ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല. ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍പതു പേര്‍ ഇന്നലെ തന്നെ ജോലിക്കെത്തി.

രണ്ടു മാസം മുന്‍പുവരെ ഞാന്‍ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ചോക്കും ഡസ്റ്ററുമായിരുന്നു, കൈയില്‍. ഇന്നിപ്പോള്‍ ചൂലെടുത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നു- ഉഷാ കുമാരി പറയുന്നു. ”തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്കിഷ്ടം. മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നു മാത്രമാണ് സര്‍ക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്.” ഉഷാകുമാരി പറഞ്ഞു. ആറു വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉഷാകുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവന്‍ പെന്‍ഷന് 20 വര്‍ഷത്തെ സര്‍വീസ് വേണം. എന്നാല്‍, അധ്യാപികയില്‍നിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തില്‍ വര്‍ധനയാണ് ഉണ്ടാവുക. ഏകാധ്യാപക വിദ്യാലയത്തില്‍ 19,000 രൂപയായിരുന്നു മാസ ശമ്പളം. പുതിയ ജോലിയില്‍ 23,000-50,200 ആണ് സ്‌കെയില്‍.

അതേസമയം, ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നടപടിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കുന്നത്തുമല സ്‌കൂള്‍ അടച്ചുപൂട്ടിയതും അധ്യാപികയെ പിരിച്ചുവിട്ടതും ശരിയായ നടപടിയല്ലെന്നാണ് അമ്പൂരി പഞ്ചായത്തംഗങ്ങളും നാട്ടുകാരും പറയുന്നത്. ഉഷാ കുമാരിയുടെ സേവനം കണക്കിലെടുത്ത് അവരെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി ആവശ്യപ്പെട്ടു. സ്‌കൂള്‍ അടച്ചുപൂട്ടിയതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. കുന്നത്തുമല സ്‌കൂള്‍ തുറന്ന് ആദിവാസി കുട്ടികള്‍ക്ക് വീടിനടുത്ത് പഠന സൗകര്യമൊരുക്കണമെന്നും പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെടുന്നു.

കുന്നത്തുമല ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. ഉഷാ കുമാരിയെ മറ്റൊരു തസ്തികയിലേക്ക് നിയമിക്കുന്നതില്‍ യോഗ്യതയാണ് തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പേരൂര്‍ക്കടയിലെ പിഎസ്എന്‍എം സ്‌കൂളിലാണ് ഉഷ കുമാരിയെ പ്യൂണായി നിയമിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത് പുഴയും കാടും താണ്ടിയാണ് രണ്ട് പതിറ്റാണ്ടോളം ഉഷാ കുമാരി കുന്നത്തുമല സ്‌കൂളിലെത്തി ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിരുന്നത്. ത്യാഗപൂര്‍ണമായ ഈ സേവനത്തിന്റെ പേരില്‍ ദേശീയ തലത്തില്‍ തന്നെ ഉഷാ കുമാരി ടീച്ചര്‍ ശ്രദ്ധ നേടിയിരുന്നു.