‘സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്

കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കല്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. എന്നാല്‍ തനിക്കെതിരായ ഒരു വകുപ്പും നിലനില്‍ക്കുന്നതല്ലെന്നും കേസ് രഹസ്യമൊഴി നല്‍കിയതിലുള്ള വിരോധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കാനും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹര്‍ജികളും ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി. സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തില്‍ ഇഡി നാളെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്‌ന സുരേഷ് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്‌ന സുരേഷ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്ആര്‍ഡിഎസിന്റെ ലെറ്റര്‍ പാഡിലാണ് കത്ത്.

കേസിന്റെ മുഖ്യ സൂത്രധാരന്‍ ശിവശങ്കര്‍ ഐഎഎസ് ആണ്. സ്വര്‍ണക്കടത്തില്‍ താന്‍ ശിവശങ്കര്‍ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ പിന്നീട് തന്നെ ബലിയാടാക്കി. ബോഫോഴ്‌സ്, ലാവ്‌ലിന്‍, 2G സ്‌പെക്ട്രം കേസുകളേക്കാള്‍ ഗൗരവമേറിയതാണ് സ്വര്‍ണക്കടത്ത് കേസ്. സംസ്ഥാന സര്‍ക്കാരിന്റെ സ്വാധീനം മൂലം കേസ് വഴിതിരിച്ച് വിടാനാണ് ശ്രമിച്ചത്. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. രാജ്യാന്തര ഗൂഡലോചനയുള്ള കേസാണിത്. കേസിന്റെയും തുടര്‍ സംഭവങ്ങളുടെയും ഗൗരവം ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി ഉടന്‍ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ 164 മൊഴി പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ മൊഴികളില്‍ ഒന്ന് ഇഡിയ്ക്ക് നല്‍കാന്‍ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളര്‍ കടത്ത് കേസില്‍ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹര്‍ജിയില്‍ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നാളെ പരിഗണിക്കും.അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‌നയുടെ വാദം.