സ്വപ്നയെ ഇ ഡി ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍ ; നാളെയും തുടരും

സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നാളെ തുടരും. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായിട്ടാണ് സ്വപ്ന സുരേഷിനെ ഇന്ന് വിശദമായ ചോദ്യം ചെയ്തത്.

രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇഡിയുടെ മുന്നില്‍ ഹാജരായത്. അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്ന ഇഡിയുടെ ഓഫീസിലെത്തിയത്. സ്വപ്ന കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്റെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു.