നിര്‍മാതാവ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ; എതിര്‍പ്പുമായി നടിയുടെ കുടുംബം

നടനും നിര്‍മാതാവുമായ വിജയ്ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരക്കെതിരെ സാമൂഹ്യ മാധ്യമത്തിലടക്കം ഒരു പരാമര്‍ശവും നടത്തരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. ഉഭയസമ്മത പ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ബ്ലാക് മെയിലിന്റെ ഭാഗമായാണ് പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. എന്നാല്‍ വിജയ് ബാബുവില്‍ നിന്നും കടുത്ത പീഡനം നേരിടേണ്ടി വന്നെന്നായിരുന്നു നടിയുടെ വാദം. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാഹര്‍ജി കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഏപ്രില്‍ 22ന് ആണ് നടി പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവില്‍ അന്ന് ആരോപിക്കുകയും ചെയ്തു.

തുടര്‍ന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോര്‍ജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയതോടെയാണ് ദുബായിയില്‍ തിരിച്ചെത്തി ശേഷം കേരളത്തിലെത്തിയത്. അതേസമയം ജാമ്യം അനുവദിച്ചതില്‍ എതിര്‍പ്പുമായി നടിയുടെ കുടുംബം രംഗത്ത് വന്നു.