മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുത്ത് ബിജെപി ; അവസാന അടവുമായി ശിവസേന ; സര്‍ക്കാര്‍ തുടരുമെന്ന് ശരദ് പവാര്‍

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകില്ലെന്ന സൂചന നല്കി പാര്‍ട്ടി കേന്ദ്രനേതൃത്വം. തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ടു പോകാന്‍ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം. ശിവസേനയിലെ പിളര്‍പ്പിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം തള്ളുന്നതല്ലാതെ നേരിട്ടുള്ള ഇടപെടല്‍ ബിജെപി ഇതുവരെയും നടത്തിയിട്ടില്ല. ഏക്‌നാഥ് ഷിന്‍ഡെയുടെ കൂടെ നില്‍ക്കുന്ന എംഎല്‍എമാര്‍ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബിജെപി കരുതുന്നു.

എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വിടാനാണെങ്കില്‍ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവര്‍ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. മഹാസഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന പാര്‍ട്ടി പിടിച്ചു നിറുത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങളുടെ വിലയിരുത്തല്‍.

കാര്യങ്ങള്‍ മെല്ലെ ബിജെപി പക്ഷത്തേക്ക് വരുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഒന്നുകില്‍ ശിവസേന എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന് കൂറുമാറ്റ നിയമം മറികടക്കും. അല്ലെങ്കില്‍ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാന്‍ നിര്‍ബന്ധിതനാകും. രണ്ടായാലും ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് ബിജെപി പാര്‍ട്ടി നേതൃത്വം കരുതുന്നത്. സഞ്ജയ് റൗത്ത് അഘാടി സംഖ്യം വിടുന്നത് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എന്‍സിപിയേയും കോണ്‍ഗ്രസിനേയും അറിയിച്ചത്. രണ്ടു പാര്‍ട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോള്‍ ആവശ്യപ്പെടേണ്ടെന്ന് ബിജെപി തീരുമാനിച്ച സാഹചര്യത്തില്‍ നാടകം ഇനിയും നീളാനാണ് സാധ്യത.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ഇപ്പോഴത്തേതുപോലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ മഹാരാഷ്ട്രയില്‍ മുമ്പും കണ്ടതാണെന്നും താക്കറെ സര്‍ക്കാരിന് തുടര്‍ന്ന് പോവാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശരദ് പവാര്‍ പറഞ്ഞു. പുറത്തുപോയവരെല്ലാം പറയാനുള്ളത് അഘാഡി സഖ്യത്തിലെ കോണ്‍ഗ്രസ്-എന്‍സിപി ബന്ധത്തില്‍ തൃപ്തരല്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിപി പിന്നോട്ട് പോകില്ല, സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരും. ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമാണ്. ഉദ്ധവ് താക്കറെയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. അതേസമയം, 42 വിമത എംഎല്‍എമാരുടെ വീഡിയോ ഏക്നാഥ് ഷിന്‍ഡെ പുറത്തുവിട്ടിരുന്നു.