മകന്‍ മകളായി ; പിന്നാലെ പേരില്‍നിന്ന് ഇലോണ്‍ മസ്‌കിന്റെ പേരും മാറ്റി

ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ആയ ടെസ്ല സി ഇ ഒ എലോണ്‍ മസ്‌കിന്റെ മകന്‍ ആണ് ജെന്‍ഡര്‍ മാറി താന്‍ സ്ത്രീയാണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്. ജനനസര്‍ട്ടിഫിക്കറ്റില്‍ പേരും ജെന്‍ഡറും മാറ്റണമെന്ന് ആവശ്യപ്പെട്ട് അയാള്‍ സമര്‍പ്പിച്ച അപേക്ഷ കാലിഫോര്‍ണിയന്‍ കോടതി അംഗീകരിച്ചു. ലോസ് എയ്ഞ്ചലസ് കൗണ്ടി സീപ്പീരിയര്‍ കോടതിയുടെയാണ് തീരുമാനം. ഉടന്‍ തന്നെ പുതിയ ജനനസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മസ്‌കിന്റെ മകള്‍ വിവിയാന്‍ ജെന്ന വില്‍സണ്‍ ആണ് പുതിയ പേര് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്ന പേരിലറിയപ്പെട്ടിരുന്ന മസ്‌കിന്റെ മകനാണ് ഈയടുത്തായി താനൊരു സ്ത്രീയാണെന്ന് പ്രഖ്യാപിച്ചത്. തന്റെ പേര് വിവിയാന്‍ ജെന്ന വില്‍സണ്‍ എന്നാണെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇവര്‍ വ്യക്തമാക്കി. പതിനെട്ടാം പിറന്നാളിന്റെ പിറ്റേന്നാണ് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിയാന്‍ കോടതിക്കുമുമ്പാകെ എത്തിയത്. ആരും എതിര്‍പ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍, ജഡ്ജ് റാഫേല്‍ ഓങ്ഗെകോയാണ് ഇക്കാര്യം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടാതെ തന്റെ പിതാവുമുള്ള അകല്‍ച്ചയും താല്‍പ്പര്യമില്ലായ്മയും അപേക്ഷയില്‍ വിവിയാന്‍ വ്യക്തമാക്കിയിരുന്നു. ”ഞാനിനി എന്റെ പിതാവിനൊപ്പം താമസിക്കുകയോ അദ്ദേഹവുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പലര്‍ത്തുകയോ ചെയ്യുകയില്ല’-എന്നാണ് കോടതിക്കു മുമ്പാകെ വിവിയാന്‍ രേഖപ്പെടുത്തിയത്. കോടതി ഉത്തരവ് പ്രകാരം വിവിയാന് ഇനി മുതല്‍ പിതാവിന്റെ പേര് സ്വന്തം പേരില്‍നിന്നും ഒഴിവാക്കാം. പകരം മാതാവായ കനേഡിയന്‍ എഴുത്തുകാരി ജസ്റ്റിന്‍ വില്‍സന്റെ പേരിലെ വില്‍സന്‍ എന്ന പേര് ഉപയോഗിക്കാനാവും. ഈ വിധത്തില്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്.

2000-ലാണ് വിവിയാന്റ മാതാവും എഴുത്തുകാരിയുമായ ജസ്റ്റിന്‍ വില്‍സനെ മസ്‌ക് വിവാഹം ചെയ്തത്. 2008 വരെ നീണ്ടുനിന്ന ഈ ബന്ധത്തില്‍ അഞ്ച് കുട്ടികളുണ്ടായി. മുതിര്‍ന്ന കുട്ടി നന്നേ ചെറുപ്പത്തില്‍ മരിച്ചു. വിവിയന് ഒരു ഇരട്ടസഹോദരനുണ്ട്. ഇത്രകാലവും സേവ്യര്‍ എന്ന പേരില്‍ ആണായാണ് വിവിയാന്‍ ജീവിച്ചിരുന്നത്. ഈയടുത്താണ് താന്‍ സ്ത്രീയാണെന്നും തന്റെ പേരു മാറുകയാണെന്നും വിവിയാന്‍ അറിയിച്ചത്.ലോക കോടീശ്വരനും ടെസ്ല സി ഇ ഒയുമായ എലോണ്‍ മാസ്‌ക് മൂന്ന് തവണ വിവാഹം ചെയ്തിട്ടുണ്ട്. നടി റ്റലൂല റിലിയെ രണ്ടു തവണയാണ് മസ്‌ക് വിവാഹം ചെയ്തത്. ഗായികയായ ഗ്രിമിസില്‍ മസ്‌കിന് രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ ഫാദേഴ്സ് ഡേയ്ക്ക് ‘എല്ലാ മക്കളെയും വളരെയധികം സ്നഹിക്കുന്നു’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. പുതിയ ജനന സര്‍ട്ടിഫിക്കറ്റിനായി ഏപ്രില്‍ മാസത്തിലാണ് വിവിയാന കോടതിയെ സമീപിച്ചത്. പിറ്റേ മാസം ട്രാന്‍സ് ജെന്‍ഡേഴ്സിനെ കുറിച്ചുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടിന് മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള നിയമനിര്‍മ്മാണത്തെ അനുകൂലിക്കുകയായിരുന്നു മസ്‌ക്. ഈ നിലപാടില്‍ മസ്‌കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.