സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; ചാര്‍ജ് വര്‍ധന പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപനം നാളെ. യൂണിറ്റിന് 15 മുതല്‍ 50 പൈസ വരെ കൂടും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നാളെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാകും വര്‍ധന. വന്‍ വര്‍ധന വേണമെന്ന കെ എസ് ഇ ബി യു ടെ ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 മുതല്‍ 92 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളി. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.

ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളില്‍ രേഖപ്പെടത്തിയുള്ളത്രയും നഷ്ടം ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അഞ്ചു മുതല്‍ 10 ശതമാനം വരെ നിരക്ക് വര്‍ധന നടപ്പാക്കാനാണ് കമ്മീഷന്റെ തീരുമാനം. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അധികം നല്‍കേണ്ടി വരും. കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ താരിഫ്. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മീഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മീഷന്‍ നാളെ പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്.