വിജയ് ബാബു അറസ്റ്റില്‍

യുവ നടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റില്‍. അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് തെളിവെടുപ്പ്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായത്. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നു. ഏപ്രില്‍ 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവില്‍ അന്ന് ആരോപിക്കുകയും ചെയ്തു. കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നുമായിരുന്നു ഉപാധി. അതിനിടയിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.