പഞ്ചായത്ത് അധികൃതരുടെ പീഡനം ; തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്തു

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ മക്കളായ അമീഷ്, ആദിഷ് മണിക്കുട്ടന്റെ മാതൃ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലും ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണോ മരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം പഞ്ചായത്ത് അധികൃതരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണം എന്നും ആരോപണം ഉണ്ട്. തട്ടുകട നടത്തി ഉപജീവനം കണ്ടെത്തുന്ന മണിക്കുട്ടന്റെ കടയ്ക്ക് കഴിഞ്ഞ ആഴ്ച അന്‍പതിനായിരം രൂപ പഞ്ചായത്ത് പിഴ ചുമത്തിയിരുന്നു. കടബാധ്യതകള്‍ക്കിടയില്‍ ഇതുകൂടി വന്നപ്പോള്‍ ആണ് കുടുംബം ആത്മഹത്യയില്‍ അഭയം തേടിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം.