പ്രതികാര നടപടി തുടര്‍ന്ന് പിണറായി ; സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ പി സി ജോര്‍ജ്ജ് അറസ്റ്റില്‍

പി സി ജോര്‍ജ്ജിനെ നാടകീയമായി കുടുക്കി പിണറായി സര്‍ക്കാര്‍. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജിനെ പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകള്‍ ചേര്‍ത്ത് ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഈ വര്‍ഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യമൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി.ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12.40ന് ആണ് പി.സി.ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതി പരാതി നല്‍കിയത്. ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ ഇട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ആഹാരം കഴിച്ചയുടന്‍ പിസി.ജോര്‍ജിനെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പ്രസംഗ കേസില്‍ നേരത്തെ പി.സി.ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.