നഗ്‌നതാ പ്രദര്‍ശനം ; പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്ന കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത കാട്ടിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഏഴാം തിയതിയാണ് ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കില്‍ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദര്‍ശനം.

കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാല്‍, പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ നിര്‍ണായകമായി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. മുമ്പും കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് കേസുണ്ടായിരുന്നു. 2016ല്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു.