തന്നെ സഹായിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു എന്ന് സ്വപ്ന

തന്നെ സഹായിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണ് എന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിക്കുന്നു. ഗൂഢാലോചന കേസില്‍ തനിക്കെതിരെ മൊഴി നല്‍കാത്തതിനാല്‍ മുന്‍ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ്. പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നല്‍കാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു. പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്‌ട്രേറ്റിന് മുന്നില്‍ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഗൂഢാലോചന ഉണ്ടായിരുന്നെന്ന് മൊഴി നല്‍കാന്‍ തന്റെ സഹായി അനീഷിനെ പൊലീസ് നിര്‍ബന്ധിച്ചു. അനീഷ് ആ കാലത്ത് പാലക്കാട് ഉണ്ടായിരുന്നില്ല. അനീഷ് പറയാതിരുന്നതുകൊണ്ട് അജി കൃഷ്ണനെ കേസില്‍പ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. അജികൃഷ്ണന് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്നുള്‍പ്പെടെ സ്വപ്ന സുരേഷ് മുന്‍പും ആരോപണം ഉന്നയിച്ചിട്ടുണ്ട്. എച്ച്ആര്‍ഡിഎസില്‍ നിന്ന് ഒഴിവാകാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്നും സ്വപ്ന മുന്‍പ് പറഞ്ഞിരുന്നു. തന്റെ വക്കീലായ അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചു. നല്‍കിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും ആവശ്യപ്പെട്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.