ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട് എന്ന് സ്വപ്ന സുരേഷ്

കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നു നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്ന സുരേഷ്. കേസ് തുടങ്ങിയത് മുതല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പലതരത്തില്‍ ഇടപെടുകയാണെന്നും സ്വപ്ന ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെന്നും അബ്‌നോര്‍മലായി പെരുമാറുന്നതായും സ്വപ്ന പറഞ്ഞു. 164 രേഖപ്പെടുത്തിയപ്പോള്‍ തനിക്കെതിരേയും ഡ്രൈവര്‍ക്ക് എതിരേയും അഭിഭാഷകനെതിരേയും കേസ് എടുത്തു. എച്ച്ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കി. സെക്രട്ടറിക്കെതിരെ കേസ് എടുത്തു. എന്‍ഐഎയെ കൊണ്ടു വന്നതും രാജ്യദ്രോഹകുറ്റം ചുമത്തിയതും ഇതിന്റെ ഭാഗമാണെന്നും സ്വപ്ന കുറ്റപ്പെടുത്തി.

കേരളത്തില്‍ അന്വേഷണം നടന്നാല്‍ കേസ് തെളിയില്ല. കേസ് ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കം സ്വാഗതാര്‍ഹമെന്നും സ്വപ്ന കൊച്ചിയില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് വേട്ടയാടുകയാണ്. അന്വേഷണത്തിന്റെ തുടര്‍ച്ച ഇല്ലാതാക്കാനായി ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നു. ഇഡിയെ വിശ്വാസമുണ്ട്. സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.