ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കളക്ടറാവും. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എസ് ഹരികിഷോറിന് നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ചുമതലയ്ക്ക് ഒപ്പം കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയാണ് നല്‍കിയത്. ഈ ചുമതലയില്‍ നേരത്തെയുണ്ടായിരുന്നത് എം ജി രാജമാണിക്യമാണ്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസെയെ ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. ഈ സ്ഥാനത്ത് നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കളക്ടറായ, രേണു രാജിനെ എറണാകുളത്തേക്കും എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലികിന് പിആര്‍ഡി ഡയറക്ടറായും മാറ്റിയത്. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫര്‍ മാലികിനുണ്ട്. ലാന്റ് റവന്യൂ വിഭാഗം ജോയിന്റ് കമ്മീഷണറായിരുന്നു ജെറോമിക് ജോര്‍ജ്. ഇദ്ദേഹമാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.

കൈയേറ്റക്കാര്‍ക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടി ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയതോടെയാണ് കരിയറില്‍ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സ്സപെന്‍ഷനിലായി. ദീര്‍ഘനാളത്തെ സസ്‌പെന്‍നുശേഷം സര്‍വ്വീസില്‍ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമന്‍ ആരോഗ്യവകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാല്‍ ഇതാണ് ആലപ്പുഴ ജില്ലാ കളക്ടറായതോടെ മാറിയത്.