കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ റാഗിംഗ് ; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍

തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂള്‍ ആയ കോട്ടണ്‍ഹില്‍ സ്‌കൂളിനു എതിരെ റാഗിങ് പരാതി. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങള്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. ആരോപണ വിധേയരായ കുട്ടികള്‍ 18 വയസ്സിന് താഴെയുള്ളവരായതിനാല്‍ കേസെടുക്കാന്‍ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇതിനിടെ സ്‌കൂളില്‍ എത്തിയ മന്ത്രി ആന്റണി രാജുവിനെ സ്ഥലത്ത് പ്രതിഷേധം നടത്തുകയായിരുന്ന കുട്ടികളുടെ മാതാപിക്താക്കള്‍ തടഞ്ഞു. സ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി സ്‌കൂളിലെത്തിയത്. രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേള്‍ക്കുകയും ചെയ്കു. റാഗിങ് പരാതിയില്‍ അടിയന്തരമായി നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രം നടപടി എന്നതാണ് വകുപ്പിന്റെ തീരുമാനം. എന്നാല്‍ പരാതിയ്ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.5, 6 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയത്.