ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ പെണ്‍വാണിഭ സംഘം പിടിയില്‍

വിദേശ യുവതികള്‍ അടക്കമുള്ള ഇന്റര്‍നാഷണല്‍ പെണ്‍വാണിഭ സംഘം പിടിയില്‍ ഡല്‍ഹിയില്‍ പിടിയില്‍. തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടെ സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട അഞ്ച് പേരെയാണ് ഡെല്‍ഹി പൊലീസ് തന്ത്രപരമായി പിടികൂടിയത്. വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെര്‍ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) എന്നിവരെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ജുമയേവ അസീസയും മെറെഡോബ് അഹമ്മദും തുര്‍ക്ക്മെനിസ്ഥാനില്‍ നിന്നുള്ള ദമ്പതികളാണെന്നും അലി ഷെര്‍ തില്ലദേവ് ഉസ്ബെക്ക് പൗരനാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്തുണ്ടായിരുന്ന വിദേശികളായ സ്ത്രീകളോട് വിസയും പാസ്പോര്‍ട്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു രേഖയും അവരുടെ പക്കലില്ലായിരുന്നു. അറസ്റ്റിലായ രണ്ട് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പ്രതികളെ കുടുക്കിയതെന്ന് ഡിസിപി വിചിത്ര വീര്‍ പറഞ്ഞു. ”ജുമയേവ അസീസയും ഭര്‍ത്താവ് മെറെഡോബ് അഹമ്മദും സെക്‌സ്‌റാക്കറ്റിന്റെ പ്രധാനകണ്ണികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉസ്ബെക്ക് പൗരനായ ഷെര്‍ നല്ല ശമ്പളമുള്ള ജോലി നല്‍കാമെന്ന് പറഞ്ഞുപറ്റിച്ചാണ് വിദേശ വനിതകളെ ഇന്ത്യയില്‍ എത്തിക്കുന്നത് എന്ന് – ഡിസിപി പറഞ്ഞു.ഇതിനായി ഉപയോഗിച്ചിരുന്ന മാളവ്യ നഗറിലെ വീട് അസീസയുടെ ഒരു ഏജന്റ് വാടകയ്ക്ക് എടുത്തതാണ്. അറസ്റ്റിന് പിന്നാലെ പ്രതികളുടെ പാസ്പോര്‍ട്ടുകളും മൊബൈല്‍ ഫോണുകളും യാത്രാ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡല്‍ഹിയിലെ ഒരു സംഘം സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍വാണിഭ ഏജന്റുമാരുമായി ബന്ധപ്പെടാന്‍ കസ്റ്റമറെന്ന വ്യാജേനെ പൊലീസ് ഒരാളെ സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലേക്ക് അയയ്ക്കുകയായിരുന്നു. ഏജന്റുമാരായ മുഹമ്മദ് അരൂപും ചന്ദേ സാഹിനിയും 10 വിദേശികളായ സ്ത്രീകളെയാണ് കസ്റ്റമര്‍ക്ക് മുന്നിലെത്തിച്ചത്. ഓരോ സ്ത്രീകളുടെയും റേറ്റ് വ്യത്യസ്തമാണെന്നും ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാമെന്നുമായിരുന്നു ഏജന്റുമാര്‍ പറഞ്ഞത്. ഉടന്‍ തന്നെ പൊലീസ് പാഞ്ഞെത്തി റെയ്ഡ് നടത്തുകയും രണ്ട് ഏജന്റുമാരെയും കൈയ്യോടെ പിടികൂടുകയുമായിരുന്നു.