കേരളത്തില്‍ 24 മണിക്കൂറിനിടെ മൂന്നിടത്ത് MDMA വേട്ട ; പിടിയിലായത് 14 പേര്‍ ; പ്രതികളില്‍ യുവതികളും

സംസ്ഥനത്ത് 24 മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ വന്‍ എംഡിഎംഎ വേട്ട. എറണാകുളം കലൂര്‍, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മൂന്നിടങ്ങളിലുമായി 3 യുവതികള്‍ അടക്കം 14 പേര്‍ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളില്‍ നിന്നും ആക്കുളത്തെ വാടക വീട്ടില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയും ആക്കുളത്ത് നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും യുവതിയുമടക്കം അഞ്ചുപേര്‍ പിടിയില്‍.

ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി പി സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന്‍ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എസിപിക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കലൂര്‍ കറുകപ്പിള്ളിയിലെ ലോഡ്ജില്‍ അഞ്ചംഗ സംഘം താമസിച്ചിരുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബര്‍ എന്നയാളെ സിഐഎസ്എഫ് പിടികൂടുകയും ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കറുകപ്പിള്ളിയിലെ ലോഡ്ജിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. പത്തനംതിട്ട പന്തളത്ത് എംഡിഎംഎയുമായി പിടികൂടിയ പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ്. പ്രതികളില്‍നിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ യുവതി ഒപ്പമുണ്ടായിരുന്ന ഒരു യുവാവിന്റെ കാമുകിയാണെന്ന സൂചനയും പൊലീസ് നല്‍കുന്നു. ഇവര്‍ ഉപയോഗിച്ച ഒമ്പത് മൊബൈല്‍ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പന്തളത്തെ ഒരു ലോഡ്ജില്‍നിന്ന് 154 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്.

ഇവിടെനിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് പന്തളത്തെ ലോഡ്ജ് വളഞ്ഞ് കഴിഞ്ഞ ദിവസം ഒരു യുവതി ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടില്‍നിന്ന് നൂറ് ഗ്രാം എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി.

കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി ശ്രീകാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തുകയും എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു.