കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു ; ക്രൂരമായി മര്‍ദ്ദിച്ചു

വീണ്ടും അക്രമ വാര്‍ത്തകളില്‍ നിറഞ്ഞു കൊല്ലം. സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചത്. സംഭവത്തില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വള്ളിക്കുന്നം സ്വദേശിയായ അച്ചുവിന് ക്രൂര മര്‍ദനമേറ്റത്. രാഹുല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അസഭ്യം പറഞ്ഞത് അച്ചു ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി യുവാവിനെ കരുനാഗപ്പള്ളിയില്‍ വിളിച്ചു വരുത്തി. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അച്ചുവിനെക്കൊണ്ട് കാല് പിടിപ്പിച്ചു. പിന്നീടായിരുന്നു ക്രൂരമര്‍ദ്ദനം. മര്‍ദന ദൃശ്യങ്ങള്‍ പ്രതി രാഹുല്‍ ഒപ്പമുണ്ടായിരുന്നവരെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചു.

പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതി തന്നെ ദൃശ്യങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. വീഡിയോ അപ്ലോഡ് ചെയ്തത് എവിടെ നിന്നെന്ന് കണ്ടെത്തിയാണ് മര്‍ദനമേറ്റ അച്ചുവിലേക്കും പ്രതി രാഹുലിലേക്കും പൊലീസ് എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ രാഹുല്‍. ബലാത്സംഗം , കൊലപാതക ശ്രമം , പിടിച്ചുപറി എന്നിവയടക്കം പതിനഞ്ചോളം കേസുകളാണ് രാഹുലിന്റെ പേരിലുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് നിന്ന് മറ്റൊരു മര്‍ദന വാര്‍ത്തയും പുറത്തുവന്നിരുന്നു. ലെയിസ് നല്‍കാത്തതിന് ഇരവിപുരത്ത് യുവാക്കളെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു.