സ്വര്‍ണ്ണക്കടത്ത് ബന്ധം ; കോഴിക്കോട് യുവാക്കളുടെ തിരോധാനം തുടര്‍കഥയാകുന്നു

കോഴിക്കോട് യുവാക്കളുടെ തിരോധാനം തുടര്‍കഥയാകുന്നു . ജില്ലയില്‍ നിന്നും ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. സംഭവത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യുവാക്കളെയാണ് കാണാതെയാകുന്നത്. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാളുടെ മാതാവ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഖത്തറില്‍ നിന്നും ജൂലൈ 20-നാണ് അനസ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇയാള്‍ ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല.

അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകള്‍ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകള്‍ എത്തി എന്നാണ് അനസിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്‍ക്കുകയാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. അനസിന്റെ ഉമ്മയുടെ പരാതിയില്‍ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ചെക്യാട്ട് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂണ്‍ 16 മുതല്‍ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘം ഇര്‍ഷാദിന് കഞ്ചാവ് നല്‍കിയതായി പൊലീസ് കണ്ടെത്തി. സ്വര്‍ണം കണ്ടെത്തുന്നതിനായിരുന്നു കഞ്ചാവ് നല്‍കിയത്. കൊടുവള്ളി സ്വദേശി ജിനാഫാണ് ഇര്‍ഷാദിന് കഞ്ചാവ് കൊടുത്തത്. പന്തീക്കര സ്വദേശി ഇര്‍ഷാദിനെ സംഘത്തലവന്‍ നാസറിന് മുന്നില്‍ എത്തിക്കാന്‍ ശ്രമം നടന്നെന്നും പൊലീസ് കണ്ടെത്തി. ഇര്‍ഷാദ് കൊണ്ടുവന്ന സ്വര്‍ണം തട്ടിയത് ഷമീറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയശേഷം ഇര്‍ഷാദിനെ നാസര്‍ നേരില്‍ കണ്ടെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നു. ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് മുഖ്യപ്രതി നാസര്‍ ദുബായിലേക്ക് പോയതെന്നും അന്വേഷണസംഘം കണ്ടെത്തി.

മലബാറിലെ സ്വര്‍ണക്കടത്തിന്റെ ഭീകരതയിലേക്ക് കൂടിയാണ് കോഴിക്കോട് ജില്ലയിലെ നാല് ചെറുപ്പക്കാരുടെ തിരോധാനവും അതിലൊരാളുടെ മരണവും വിരല്‍ ചൂണ്ടുന്നത്. ഇര്‍ഷാദ്, ദീപക്, റിജേഷ്, അജാസ് എന്നിങ്ങനെ നാല് പേരെയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാണാതായത്. ഇവരില്‍ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി വ്യക്തമായി. മറ്റു മൂന്ന് പേര്‍ എവിടെ എന്നതില്‍ ഇതുവരെ പൊലീസിന് വ്യക്തതയില്ല. സ്വര്‍ണക്കടത്തും കടത്ത് പൊട്ടിക്കലും നേരത്തെ തന്നെ മലബാറില്‍ സജീവമാണ്. എന്നാല്‍ കാരിയര്‍മാര്‍ കൊല്ലപ്പെട്ടുകയും തട്ടിക്കൊണ്ടു പോകപ്പെടുകയും ഒളിവില്‍ പോകുകയുമെല്ലാം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത് വളരെ പെട്ടെന്നാണ്.