തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപ തട്ടിപ്പ് ; സഹോദരങ്ങള്‍ തട്ടിച്ചത് 6000 കോടി ; നിക്ഷേപകരെ പേടിച്ച് ഏജന്റ് ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ വമ്പന്‍ തട്ടിപ്പ്. ഒരു ലക്ഷത്തിലേറെ പേരില്‍നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത് സഹോദരങ്ങള്‍ നാടുവിട്ടു. വെല്ലൂര്‍ ആസ്ഥാനമായ എല്‍.എന്‍.എസ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് മുങ്ങിയത്. കമ്പനിയുടെ ഏജന്റുമാരില്‍ ഒരാള്‍ നിക്ഷേപകരെ ഭയന്ന് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തതോടെയാണ് ഉടമകള്‍ മുങ്ങിയത്. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഓഹരി നിക്ഷേപ വിദഗ്ധനായി തമിഴ്, ഇംഗ്ലീഷ് ചാനലുകളില്‍ സജീവമായിരുന്ന വെല്ലൂര്‍ സ്വദേശി ലക്ഷ്മി നാരായണനും സഹോദരങ്ങളുമാണ് ആറായിരം കോടി രൂപ തട്ടിയെടുത്ത് മുങ്ങിയത്.

ഒരു ലക്ഷം രൂപയ്ക്ക് മാസം എട്ടായിരം രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തുടക്കത്തില്‍ മാസംതോറും ലാഭം വിഹിതം വിതരണം ചെയ്ത് നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. കൃത്യമായി ലാഭവിഹിതം നല്‍കിയതോടെ നിക്ഷേപകര്‍ കൂടുതല്‍ പണം ഇവര്‍ക്ക് നല്‍കി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞതോടെ ലാഭവിഹിതം കൃത്യമായി തിരികെ നല്‍കാതെയായി. പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്നു പി. കാര്‍ത്തിക് എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്ത സാമ്പത്തിക കുറ്റന്വേഷണ വിഭാഗം വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഒരു കോടി രൂപയും നാല്‍പത് പവന്‍ സ്വര്‍ണാഭരണങ്ങളും കമ്പ്യൂട്ടറുകളും രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രേഖകള്‍ അനുസരിച്ച് 79,000 പേരില്‍ നിന്നായി നാലായിരത്തി മുന്നൂറ്റി എണ്‍പത്തിമൂന്നു കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തി. ഒരു ലക്ഷത്തിലേറെ പേര്‍ ഇനിയും പരാതിയുമായി മുന്നോട്ടുവരുമെന്നാണ് ചെന്നൈ പൊലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഏജന്റായ വെല്ലൂര്‍ കാട്പാടി സ്വദേശി സന്തോഷ് കുമാര്‍ ഇന്നലെ ആത്മഹത്യ ചെയ്തത്. നിക്ഷേപകര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയതോടെയാണ് ഇയാള്‍ ആത്മഹത്യ കുറിപ്പെഴുതിവച്ചു ജീവനൊടുക്കിയത്. കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷ് കുമാറിനെ കണ്ടെത്തിയത്.. ലക്ഷ്മി നാരായണനു പുറമെ സഹോദങ്ങളായ എസ്. ജയാനന്ദന്‍, എസ്. ഭക്തനാരായണന്‍, വ്യാസര്‍പാടി സ്വദേശി ഗജേന്ദ്രന്‍, ഇറോഡുകാരനായ വിവേക് എന്നിവരാണു തട്ടിപ്പിനു പിറകില്‍.