സോഷ്യല്‍ മീഡിയ പറഞ്ഞത് കള്ളം ; യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത എന്ന് വിശദീകരണം. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അത്തരം ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം. രാജ്യത്ത് നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യണ്‍ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകള്‍ ഒരു മാസത്തില്‍ നടക്കുന്നുണ്ട്.

ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (PPIകള്‍) എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചാര്‍ജുകളില്‍ വ്യക്തത വരുത്താനും ആലോചനയുണ്ട്. ഇതെല്ലം ഉള്‍പ്പെടുത്തിയുള്ള ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ചാ പേപ്പറില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ചോ മറ്റേതെങ്കിലും നിര്‍ദ്ദേശത്തെക്കുറിച്ചോ ഇമെയില്‍ വഴി 2022 ഒക്ടോബര്‍ 3-നോ അതിനുമുമ്പോ ഫീഡ്ബാക്ക് നല്‍കാമെന്നും വിവരം പുറത്തുവന്നിരുന്നു.