സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മക്ക് വിഷം കൊടുത്ത് കൊന്നു

തൃശൂര്‍ കുന്നംകുളത്ത് ആണ് സംഭവം. കുന്നംകുളം കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വില്‍പ്പന നടത്താന്‍ ആണ് കൊല നടത്തിയത് എന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരണപ്പെട്ടത്. സംഭവത്തില്‍ സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.

ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകള്‍ ഇന്ദുലേഖ വിഷം നല്‍കിയതെന്ന് സ്ഥിരീകരിച്ചത്. എലിവിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടിനാണ് വിഷാംശം ഉള്ളില്‍ച്ചെന്ന നിലയില്‍ കുന്നംകുളം താലൂക്കാശുപത്രിയില്‍ രു?ഗ്മിണിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. 22നാണ് രുഗ്മണിയുടെ മരണം. പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷാംശം സ്ഥിരീകരിച്ചത്. മകളാണ് വിഷം നല്‍കിയതെന്ന് സംശയിക്കുന്നതായി അച്ഛന്‍ ചന്ദ്രന്‍ മൊഴി നല്‍കിയതാണ് വഴിത്തിരിവായത്.