മാതൃകായായി ഒരു മോഷ്ടാവ് ; ലക്ഷം രൂപയിരുന്നിട്ടും കളളന്‍ കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം

മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയില്‍ ആണ് മാതൃകാ മോഷണം നടന്നത്. മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലയിലാണ് മോഷണം നടന്നത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയില്‍ ഒരു രൂപ പോലും മോഷ്ടാക്കള്‍ കവര്‍ന്നില്ല. പകരം 11 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

പണമായി ഒരു ലക്ഷം രൂപ വില്‍പനശാലയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ 11 കുപ്പി മദ്യം മോഷണം പോയതായും കണക്കെടുപ്പില്‍ നിന്നും വ്യക്തമായി. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കള്‍ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളില്‍ ഇല്ല. അതിനാല്‍ മദ്യം എടുക്കുവാന്‍ വേണ്ടി മാത്രമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്‌സൈസും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മദ്യശാലയില്‍ കയറിയ മോഷ്ടാവ് മദ്യവുമായി പുറത്തേയ്ക്കു ഇറങ്ങുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.