മൂന്നര വയസ്സുകാരിയെ ‘ഡിജിറ്റല്‍ റേപ്പിന് ഇരയാക്കിയ 75കാരന് ജീവപര്യന്തം

മൂന്നര വയസ്സുകാരിയെ ഡിജിറ്റല്‍ റേപ്പിന് ഇരയാക്കിയ 75കാരന് ജീവപര്യന്തം തടവ്. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശിയായ അക്ബര്‍ അലിയെയാണ് ഡിജിറ്റല്‍ റേപ്പിന് കോടതി ശിക്ഷിച്ചത്. സുരാജ്പൂര്‍ ജില്ലാ കോടതിയാണ് ശിക്ഷാ വിധിച്ചത്. 2019 ജനുവരി 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നല്‍കാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബര്‍, ഡിജിറ്റല്‍ റേപ്പിന് ഇരയാക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡിജിറ്റലായി നടത്തുന്ന ലൈംഗിക കുറ്റകൃത്യം എന്ന പേരില്‍ ഡിജിറ്റല്‍ റേപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും, ഇത് അത്തരം കുറ്റകൃത്യമല്ല. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാല്‍വിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റല്‍ റേപ്പിന്റെ പരിധിയില്‍ വരിക. ‘ഡിജിറ്റ്’ എന്ന ഇംഗ്ലിഷ് വാക്കില്‍ നിന്നാണ് ‘ഡിജിറ്റല്‍ റേപ്പ്’ എന്ന വാക്കിന്റെ പിറവി. ഡിജിറ്റിന് വിരലുകള്‍ എന്നു കൂടി അര്‍ഥമുള്ള സാഹചര്യത്തിലാണ് ഈ പ്രയോഗം അര്‍ത്ഥവത്താകുന്നത്. 2012 വരെ ഇത്തരം കൃത്യങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

പകരം വെറും ലൈംഗികാതിക്രമം മാത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍, നിര്‍ഭയ കേസിലെ ക്രൂരത പുറത്തു വന്നതോടെയാണ് ഇതിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കി ഇന്ത്യയില്‍ നിയമം രൂപീകരിച്ചത്. മുന്‍പ് ഡിജിറ്റല്‍ റേപ്പിന് ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിലും പ്രത്യേക വകുപ്പായി ഇത് ചേര്‍ക്കുകയും ചെയ്തു.