കേരളത്തില്‍ ഇനി ഷവര്‍മ്മ ഉണ്ടാക്കണം എങ്കില്‍ ലൈസന്‍സ് വേണം ; ഇല്ലെങ്കില്‍ അഞ്ചു ലക്ഷം പിഴ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒരു വിഭമായി ഷവര്‍മ്മ മാറിയിട്ട് കാലം കുറച്ചായി. പല പേരുകളില്‍ ഇപ്പോള്‍ നാട്ടില്‍ ഷവര്‍മ്മ സുലഭമാണ്. ഷവര്‍മ്മ കഴിച്ചുള്ള അപകടങ്ങള്‍ ഏറെ ഉണ്ടായിട്ടും മലയാളിയുടെ ഷവര്‍മ്മ പ്രേമം കുറയുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഷവര്‍മ്മക്ക് കടിഞ്ഞാണിടാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ഷവര്‍മയുണ്ടാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഷവര്‍മയുണ്ടാക്കാന്‍ ലൈസന്‍സില്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.

എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം. ഇത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്.പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്സേഫ്റ്റി ട്രെയിനിംഗും സര്‍ട്ടിഫിക്കേഷനും നേടിയിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാഴ്സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.