വിഴിഞ്ഞം തുറമുഖം ലത്തീന്‍ സഭയ്ക്ക് തിരിച്ചടി ; നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി ; പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടയാന്‍ ശ്രമിച്ച ലത്തീന്‍ സഭയ്ക്ക് തിരിച്ചടി. നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം. നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിര്‍മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാര്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സമരത്തിന്റെ പേരില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. അതേസമയം ഗര്‍ഭിണികളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മാണം അനുവദിക്കില്ലെന്നുമാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികര്‍ വാദിച്ചത്.

വിഴിഞ്ഞത്ത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5,500 രൂപ വീട്ടുവാടക നല്‍കാന്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ലാറ്റ് നിര്‍മിക്കും. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 5,500 രൂപ സര്‍ക്കാര്‍ നല്‍കും. മുട്ടത്തറയില്‍ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയില്‍ സമയബന്ധിതമായി ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.