രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോര്‍ഡ് വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കണക്ക് ജൂലൈയില്‍ 600 കോടി കടന്നിരുന്നു. ആറ് വര്‍ഷം മുന്‍പ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.

കൂടാതെ ഇടപാട് തുകകള്‍ ഓഗസ്റ്റ് മാസത്തില്‍ 75 ശതമാനം വളര്‍ച്ചയും നേടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുക എന്ന നിലയിലേക്ക് വളര്‍ച്ചയെത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. എല്ലാവരും ഇപ്പോള്‍ യുപിഐ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. വളരെ ചെറിയ തുക മുതല്‍ വലിയ തുക വരെ കൈമാറാന്‍ സാധിക്കും എന്നതാണ് യുപിഐ ഇടപാടുകള്‍ സ്വീകാര്യത കൂടാന്‍ കാരണമായി പറയുന്നത്. മാത്രവുമല്ല കടകളിലും മറ്റും ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചതും കൂടുതല്‍ ഇടപാടുകള്‍ യുപിഐ ഉപയോഗിച്ച് നടത്താന്‍ ആളുകളെ ആകര്‍ഷിച്ചു. 2021 ഓഗസ്റ്റില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ഓഗസ്റ്റില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചു. ഇടപാടുകളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.